2013, മേയ് 30, വ്യാഴാഴ്‌ച

മുള്‍ച്ചെടികള്‍ക്കിടയില്‍ വേറിട്ട്‌ നില്‍ക്കും കുളിര്‍മരങ്ങള്‍






വെള്ളിയാഴ്ചകളില്‍ സകുടുംബം പുറത്തുപോകാറില്ല .
ഒഴിവുദിവസമായതുകൊണ്ട് നല്ല തിരക്കാവും എല്ലായിടത്തും.

അന്ന്  പതിവ് തെറ്റിച്ചു. 'Top Ten'ആണ് ലക്‌ഷ്യം. കുട്ടികള്‍ക്ക് ഡ്രസ്സും  ചെരുപ്പും എടുക്കണം.  താമസസ്ഥലത്ത് നിന്ന് അഞ്ചുമിനിറ്റ്  നടന്നാല്‍മതി. അത്രയ്ക്ക് അടുത്താണ് ഷോപ്പ്. 

ഞങ്ങള്‍ ചെല്ലുമ്പോള്‍  നല്ല തിരക്കുണ്ട് . കുട്ടികള്‍ക്കും  സ്ത്രീള്‍ക്കുമുള്ള  ഡ്രസ്സുകളും ബാഗും ചെരുപ്പുമൊക്കെ മിതമായ വിലക്ക് കിട്ടുന്ന കടയായത് കൊണ്ട് കസ്റ്റമേഴ്സ്  കൂടുതലും സ്ത്രീകളാണ്. 

കുട്ടികള്‍ സെലക്ഷന്‍ തുടങ്ങി. മോനെ എടുത്തുനിന്ന്  കൈ കുഴഞ്ഞ പ്പോള്‍ ഞാന്‍  ഒരു 'അറബിയ്യ '  (പര്‍ച്ചേസിംഗ് കാരിയര്‍ ) കൊണ്ട് വന്ന്  മോനെ അതിലിരുത്തി . ട്രോളി കണ്ടപ്പോള്‍ ചെറിയ മകള്‍ സുറുമി തോളിലിരുന്ന ബാഗ് അതില്‍ വെച്ചു.

മക്കള്‍ക്ക്‌ ഒന്ന് രണ്ടു സാധാരണ ഡ്രസ്സുകളും മോന് ഒരുടുപ്പും 
എടുത്തു. ചെരുപ്പിന്റെ സെക്ഷന്‍ മുകളിലാണ് . അങ്ങോട്ട്‌ പോകാനൊ രുങ്ങുമ്പോഴാണ്  മോള് ചോദിച്ചത്.  'ബാഗ് എവിടെ' ?

'അറബിയ്യ'  അരിച്ചുപെറുക്കിയിട്ടും ബാഗ് കാണുന്നില്ല! 
കുട്ടികളുടെയും ഭാര്യയുടെയും  'ഇഖാമ ' ( താമസരേഖ ) ബാഗിലാണ്.

ഞങ്ങള്‍ എല്ലായിടത്തും നോക്കി.കാണുന്നില്ല . 
ഒടുവില്‍ ഞാന്‍ റിസപ്ഷനില്‍ ചെന്ന് വിവരം പറഞ്ഞു. അവര്‍ കൈ മലര്‍ത്തി.   
'കതീര്‍ ഹറാമി ഈജി യൗമുല്‍ ജുമുഅ' 
( വെള്ളിയാഴ്ചകളില്‍ കൂടുതല്‍ ഹറാമികള്‍ വരുന്നുണ്ട് കക്കാന്‍ ) 
'ലെ ഇന്ത മാ വദ്ദി ഷന്‍ത ഫില്‍ ഇസ്തിഖബാല്‍' ? 
(എന്തെ നിനക്ക് ബാഗ് കൌണ്ടറില്‍ ഏല്പ്പിച്ചു കൂടായിരുന്നോ?)

അല്പം പ്രായക്കൂടുതലുള്ള  അയാള്‍  എന്നോട്   ചോദിച്ചു. എനിക്ക് ഉത്തരം മുട്ടി. ആ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ മതിയായിരുന്നു. 

പത്തുവര്‍ഷമായി ഇവിടെ ജീവിക്കുന്നു . ഒരിക്കലും ഇഖാമ നഷ്ടപ്പെട്ടിട്ടില്ല.  ഇഖാമ പോയാല്‍ അത് 'ബാബ് മക്കയില്‍' 'സോമാലിയ  സൂഖില്‍' കിട്ടുമെന്നു കേട്ടിട്ടുണ്ട്. അവര്‍ പറഞ്ഞ സംഖ്യ കൊടുക്കേണ്ടി വരുംഅങ്ങനെ ഒരു 'ഇഖാമ റാക്കറ്റ്' അവിടെ  പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അറിയാം . 

ബാഗില്‍ പണം ഇല്ലായിരുന്നു . അത് കൊണ്ട്തന്നെ മോഷ്ടിച്ചയാള്‍ ബാഗ് എവിടെയെങ്കിലും ഉപേക്ഷിക്കും  എന്നായിരുന്നു പ്രതീക്ഷ. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ നിരാശരായി ഞങ്ങള്‍ ഫ്ലാറ്റിലേക്ക് തിരിച്ചുപോന്നു.

ചെറിയമോള്‍ സുറുമിക്കായിരുന്നു ഏറെ വിഷമം.
ബാഗ് വണ്ടിയില്‍ വെച്ചതാണ്‌  ഇഖാമ പോകാന്‍ കാരണം എന്നായിരുന്നു അവളുടെ സങ്കടം.  
ബാഗ് ഞാന്‍ പിടിച്ചാല്‍ മതിയായിരുന്നു  എന്ന്  ഭാര്യ.

പിറ്റേന്ന്, ഓഫീസില്‍ എത്തി ചില സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ദുരനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍  എല്ലാവരോടും പറയാറില്ല. കാരണം, നമ്മെ ഇഷ്ടപ്പെടുന്നവരില്‍ ആ വാര്‍ത്ത  വിഷമം സൃഷ്ടിക്കും. വിരോധം ഉള്ളവരില്‍ സന്തോഷവും. രണ്ടും വേണ്ട .

എന്ത് ചെയ്യണമെന്ന അന്വേഷണത്തിനിടെ   വ്യത്യസ്ത അഭിപ്രായങ്ങളാ ണ് കിട്ടിയത്. പത്രത്തില്‍ പരസ്യം ചെയ്യണം, പോലീസില്‍ വിവരം നല്കണം, 'കറാമ ' ( ഫൈന്‍ ) അടക്കണം.  ഓരോരുത്തരും വെവ്വേറെ അഭിപ്രായങ്ങളാണ് പറഞ്ഞത് .  

ഒടുവില്‍ ജവാസാത്തില്‍ ജോലി ചെയ്യുന്ന മുജീബുമായി ബന്ധപ്പെട്ടു . 
'കുട്ടികളുടെ ഇഖാമ ആയതു കൊണ്ട് പ്രശ്നമില്ല. പോലീസില്‍ വിവരം പറഞ്ഞു  ഒരു ലെറ്റര്‍ സംഘടിപ്പിച്ച്  ജവാസാത്തില്‍ പോയാല്‍  മതി. ' അദ്ദേഹം പറഞ്ഞു. അപ്പോഴാണ്‌ ശ്വാസം  നേരെ വീണത്‌ !

അടുത്തദിവസം 'കഫീലിന്റെ' (സ്പോണ്‍സര്‍) കത്തുമായി പോലീസ് സ്റ്റേഷനിലേക്ക്. 



നാട്ടില്‍ നിന്ന് പോലും പോലീസ് സ്റ്റേഷനിലേക്ക് അധികം പോകേണ്ടി വന്നിട്ടില്ല. അപരാധം ഒന്നും ചെയ്യാതെയാണെങ്കിലും 'അങ്ങോട്ട്‌ 'ചെല്ലുന്നതെ ഒരു തരം പേടിയാണ് .
ആരെ കിട്ടിയാലും ഒന്ന് വിരട്ടാതെ നമ്മുടെ ഏമാന്മാര്‍ വിടില്ലല്ലോ.

ഇനി ഈ നാട്ടിലെ 'ഏമാന്മാര്‍' എങ്ങനെ ആണാവോ ?


ഇഖാമ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. 
എന്തേ ഇതുവരെ വരാതിരുന്നത്  എന്ന് ന്യായമായും ചോദിക്കാം. ചോദ്യങ്ങള്‍ക്കുണ്ടോ പഞ്ഞം ? 

ഒരു ടാക്സിയില്‍ സ്റ്റേഷനിലെത്തി . വിജനമായ ഒരു സ്ഥലത്താണ്.   

ഞാന്‍ നേരെ റിസപ്ഷനില്‍ ചെന്ന് സലാം പറഞ്ഞു. 
പിന്നെ  കത്ത് കാണിച്ചു.
ഒരു മാന്യന്‍ പയ്യനാണ് അവിടെയിരിക്കുന്നത് .  വെളുത്തു മെലിഞ്ഞു മിനി താടിയൊക്കെയുള്ള ഒരു സുന്ദരക്കുട്ടപ്പന്‍. അയാള്‍  കത്ത് വായിച്ചു നോക്കിയിട്ട് പറഞ്ഞു :

'റൂഹ് ദോര്‍ അര്‍ബ , ബഇദയിന്‍ വര്‍രി ഖിതാബ് ക്യാപ്റ്റന്‍ '
( നാലാം നിലയില്‍ ചെന്ന് കത്ത് ക്യാപ്റ്റനെ  കാണിച്ചു വരൂ . .')

ഞാന്‍ ലിഫ്റ്റില്‍ കേറി . വിചാരിച്ചപോലെ പേടിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സ് പറഞ്ഞു .

ഫോര്‍ത്ത് ഫ്ലോറില്‍ എവിടെയാണാവോ 'അദ്ദേഹം ' ഇരിക്കുന്നത് ? ആദ്യം കണ്ട ഒരു ഓഫീസിലേക്ക് സലാംചൊല്ലി കടന്നുചെന്നു. കുറെ ആളുകളുമായി സംസാരിച്ചിരിക്കുന്നു ഒരു മധ്യവയസ്ക്കന്‍ . ഞാന്‍ കത്ത് അദ്ദേഹത്തെ  കാണിച്ചു . 'ക്യാപ്റ്റന്റെ റൂം എവിടെ'യെന്നു ചോദിച്ചു .

കമ്പനിയുടെ  ലറ്റര്‍ ഹെഡ് കണ്ടത് കൊണ്ടാകണം. 'മാഷാ അല്ലാഹ് നീ ഈ സ്ഥാപനത്തിലാണോ  ജോലി ചെയ്യുന്നത് ?  എവിടെ നിങ്ങളുടെ ഓഫീസ് ? എന്നൊക്കെ അദ്ദേഹം സന്തോഷത്തോടെ ചോദിച്ചു . 

എന്റെ കഫീലിനെ അറിയാവുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.    പേര് ഹാമിദ് . വല്ലാത്ത ഒരു സ്നേഹവും ആദരവും   കാണിച്ചു ഹാമിദ് . കഫീലിനെ കുറിച്ചും  അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി യെക്കുറിച്ചുമൊക്കെ  ഹാമിദ് ചോദിച്ചു . 
ഒടുവില്‍ അദ്ദേഹവും എന്റെ കൂടെ വന്നു. ക്യാപ്റ്റന്റെ റൂം കാണിച്ചു തന്നു . 

ഞാന്‍ സലാം ചൊല്ലി അകത്തേക്ക് ചെന്നു . മൂന്നോ നാലോ നക്ഷത്രങ്ങള്‍ ക്യാപ്റ്റന്റെ കുപ്പായത്തില്‍  കിടന്ന്  വെട്ടിത്തിളങ്ങുന്നുണ്ട്.
അതിന്റെ അഹങ്കാരമൊന്നും ആ മുഖത്ത് കണ്ടില്ല ..!

ഞാന്‍ ഭവ്യതയോടെ കത്ത് അദ്ദേഹത്തെ കാണിച്ചു . 
രണ്ടേ രണ്ടു ചോദ്യങ്ങള്‍ മാത്രം 
താമസിക്കുന്നത് എവിടെ ? ജോലി എവിടെ ?

അവസാനം  കത്തിനു താഴെ അദ്ദേഹം എന്തോ എഴുതി ഒപ്പിട്ടു. കത്ത് താഴെ കൊടുക്കാന്‍ പറഞ്ഞു.

അറബിയിലാണ് എഴുതിയിരിക്കുന്നത്. രണ്ടു വാക്കുകള്‍ മാത്രം . അറബി അറിയാം ; പക്ഷെ ഇത് എനിക്ക് വായിച്ചിട്ട് മനസ്സിലായില്ല . എന്തോ ചുരുക്കെഴുത്താണ് .  ബ്രാക്കറ്റിലിട്ട  2 എന്ന അക്കം മാത്രം  പരിചിതഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു!

താഴേക്ക്‌ ചെല്ലുമ്പോള്‍  അവിടെ ഊഴം കാത്തു രണ്ടുപേര് ഇരിക്കുന്നു.  ഒരു പയ്യനും  ഒരു  സ്ത്രീയും . കണ്ട മാത്രയില്‍ തന്നെ ഉമ്മയും മോനുമാണെന്ന് ഞാന്‍ ഊഹിച്ചു .  അറബിയിലാണ് അവര്‍ സംസാരിക്കുന്നത്. 

ഒരു അയഞ്ഞ ടീ ഷര്‍ട്ടും  ആവശ്യത്തിലേറെ  പോക്കറ്റുകളുള്ള ഒരു ബര്‍മുഡയുമാണ് പയ്യന്‍ ധരിച്ചിരിക്കുന്നത്‌.  മുഖം മറച്ച സ്ത്രീയുടെ കുലീനത ഒളമിടുന്ന  കണ്ണുകള്‍ മാത്രം പുറത്തുകാണുന്നുണ്ട്.

ഞാന്‍ അവര്‍ക്ക്  തൊട്ടരികിലെ  സീറ്റില്‍ ഇരുന്നു . പയ്യന്‍  എന്നോട് ലോഹ്യം പറഞ്ഞു . എന്താണ് പ്രശ്നം എന്ന് ചോദിച്ചു . ഞാന്‍ 'സംഭവം ' വിശദീകരിച്ചു . ആ സ്ത്രീ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട് . ഒടുവില്‍  കത്ത് ഞാന്‍ അവരെ കാണിച്ചു .

കത്ത് കണ്ട ഉടനെ  ആ സ്ത്രീ പറഞ്ഞു :
'സിജ്ജില്‍ ഹീന റഖം ഇത്നൈന്‍  . മുശ്കില കതീര്‍ . വ ഖസാറ കതീര്‍.   ഇന്ത ഇര്‍ജാ ഇലാ ക്യാപ്റ്റന്‍ കല്ലിം സവ്വി റഖം വാഹിദ്  !  
(ഇതില്‍ നമ്പര്‍ രണ്ട്  എന്നാണ്‌  എഴുതിയിരിക്കുന്നത്. അവിടെ ത്തന്നെ ചെന്ന് അത് 'ഒന്ന്' ആക്കി തരാന്‍ പറയൂ . അല്ലെങ്കില്‍ വലിയ സംഖ്യ ഫൈന്‍ അടക്കേണ്ടി വരും. ഒരു ഇഖാമക്കു ചിലപ്പോള്‍ ആയിരം റിയാല്‍ വരെ കറാമ (ഫൈ ന്‍) വരും . 'കല്ലിം കലാം ഹുലൂ .. '
അയാളെ പോയി സോപ്പിട്ടു തിരുത്തിക്കാനാണ് പറയുന്നത്!

ഞാന്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരിക്കുകയാണ്. ഇവരെ എന്റെ മുമ്പില്‍  എത്തിച്ചത് പടച്ചവന്‍  തന്നെ. അല്ലെങ്കില്‍ ഒന്നുമറിയാത്ത ഞാന്‍ കുടുങ്ങിയേനെ .

ഞാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു. ക്യാപ്റ്റനെ എങ്ങിനെ സോപ്പിടും എന്നറിയാതെ കുഴഞ്ഞു. സ്വന്തം ഭാഷയില്‍ തന്നെ സോപ്പിട്ടു കാര്യം നേടാന്‍ കഴിയാത്ത  ഞാന്‍  മറ്റൊരു ഭാഷയില്‍ മണിയടിച്ചു കാര്യം സാധിക്കുന്നത് എങ്ങനെയാണ് ?

അപ്പോഴാണ്‌ എന്റെ 'കിഡ്നി'യില്‍ ഹാമിദിന്റെ മുഖം  തെളിഞ്ഞത് . 
നേരെ   അദ്ദേഹത്തിന്‍റെ അടുത്തു ചെന്ന്  കാര്യം പറഞ്ഞു . 
ഉമ്മയും മോനും പറഞ്ഞത് തന്നെ അദ്ദേഹവും പറഞ്ഞു .

എന്റെ ദയനീയ ഭാവം കണ്ടാകണം ഹാമിദ്‌ എന്നോട് പറഞ്ഞു :
'മാ ഫീ ഖൌഫ് ഇന്ത , അന മഅക്' 
(നീ പേടിക്കണ്ട; ഞാനുണ്ട് കൂടെ!)

ഹാമിദ് കത്ത് വാങ്ങി . ക്യാപ്റ്റന്റെ റൂമിലേക്ക്‌ പോയി .  നിമിഷ നേരം കൊണ്ട് അദ്ദേഹം തിരിച്ചെത്തി. 
'അല്‍ഹംദുലില്ല .. അര്‍ബഅ ആലാഫ് മൌത്ത് '!
(ദൈവത്തിനു സ്തുതി , നാലായിരം റിയാല്‍ മരിച്ചു!) 

കത്ത് വാങ്ങി നോക്കുമ്പോള്‍ മടങ്ങി ചുരുണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തം ഇരുന്നിരുന്ന   'രണ്ടി'ന്റെ സ്ഥാനത്ത് അറ്റന്‍ന്‍ പൊസിഷനില്‍ 'ഒന്ന് ' ഇരുന്നു ചിരിക്കുന്നു !

ഹാമിദിനോട് അറിയാവുന്ന വാചകങ്ങളില്‍ ഒക്കെയും നന്ദി പറഞ്ഞു ഞാന്‍ താഴേക്കു വന്നു !
ഇനി എഫ്.ഐ.ആര്‍  തയാറാക്കണം . 
ചില ചോദ്യങ്ങക്കൊക്കെ ഞാന്‍ ഉത്തരം പറഞ്ഞു. സംഭവം നടന്ന ദിവസം, സമയം, രീതി അങ്ങനെ ചെറിയ ചില ചോദ്യങ്ങള്‍ . ഒടുവില്‍ അദ്ദേഹം പറഞ്ഞു : എഫ്.ഐ.റിന്റെ നാല് ഫോട്ടോ കോപ്പി എടുത്തു വരണം ; നിങ്ങളുടെ ഇഖാമ കോപ്പിയും ..'

ഫോട്ടോസ്റ്റാറ്റിന് എവിടെ പോകും ? ഞാന്‍ പുറത്തിരിക്കുന്ന കാവല്‍ക്കാരനോട് അന്വേഷിച്ചു . അല്പം ദൂരേക്ക്‌ അദ്ദേഹം കൈ ചൂണ്ടി . അത് അല്പമല്ല കുറച്ചു ദീര്‍ഘിച്ച 'ചൂണ്ടല്‍ 'ആയിരുന്നു . ഒരു റിയാലിന്റെ ഫോട്ടോ കോപ്പി എടുക്കാന്‍  അങ്ങോട്ടും ഇങ്ങോട്ടുമായി ഇരുപതു റിയാല്‍ വരുമെന്ന് ഓര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു . ഏതായാലും നാലായിരത്തില്‍നിന്ന് രക്ഷപ്പെട്ട എനിക്ക് എന്ത് ഇരുപത്  ? 

സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയത്‌ തന്നെ അവരുടെ മുമ്പിലേക്കാണ്. അവര്‍ പോകാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുകയാണ്. 
മറ്റാരുമല്ല ആ ഉമ്മയും മോനും !

എന്നെ കണ്ടപ്പോള്‍ പയ്യന്‍ ഗ്ലാസ്സ് താഴ്ത്തി ; എന്തായി എന്ന് ചോദിച്ചു .
ഞാന്‍ എല്ലാം ഓക്കേയായി എന്ന്  തള്ളവിരല്‍ ഉയര്‍ത്തി ആംഗ്യം കാണിച്ചു .

മബ്രൂക് അവന്‍ പറഞ്ഞു . 
'അല്ലാഹ് ബാരിക് ഫീ '
അന്നേരം ആ സ്ത്രീ എന്നോട് ചോദിച്ചു : ഇനി എന്താണ് പ്രശ്നം ?
ഞാന്‍ ഫോട്ടോ കോപ്പിയുടെ കാര്യം പറഞ്ഞു .
'ഇന്തക് ഫീ സയ്യാറ ? ' 
( നിന്റെയടുക്കല്‍ വണ്ടിയുണ്ടോ ? )
ഞാന്‍ പറഞ്ഞു : ഇല്ല
ര്‍കബ്  സയ്യാറ : 
( കാറില്‍ കേറൂ )
എന്നെ വല്ലാതെ വിസ്മയിപ്പിച്ചു കൊണ്ട് അവര്‍ പറഞ്ഞു. 

ഫോട്ടോകോപ്പി എടുക്കാന്‍ സൗകര്യമുള്ള സ്ഥലം അവര്‍ക്ക് അറിയാമായിരുന്നു . അവര്‍ യമീന്‍, യസാര്‍, സീദാ എന്നൊക്കെ പറഞ്ഞു പയ്യന് വഴി കാണിച്ചു  കൊടുക്കുന്നു . കുറച്ചു ദൂരം ഇടത്തോട്ടും വലത്തോട്ടും നേരെയും ഓടിയ ശേഷം ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി . 

ഞാനും പയ്യനും ഇറങ്ങി . എന്റെ പേപ്പറുകള്‍  വാങ്ങി ആ കുട്ടി ഒരു സ്ഥാപനത്തിലേക്ക് ഓടിക്കേറി . അധികം വൈകാതെ തിരിച്ചു വന്നു . 
പടച്ചവനേ, ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാര്‍ ! 
വിശ്വസിക്കാനാവാതെ തരിച്ചു നില്‍ക്കുമ്പോള്‍ അവന്‍ പറഞ്ഞു 
'യാ അല്ലാഹ് ഇര്‍കബ് സയ്യാറ..'

എന്നെ സ്റ്റേഷന്‍ പടിക്കല്‍ കൊണ്ട് വന്നിറക്കിയിട്ടാണ് അവര്‍ പോയത് .

അവര്‍ കൈവീശിക്കാണിച്ചു പോയപ്പോള്‍ ഞാന്‍  ഓര്‍ത്തു .
ഈ നന്മയൊക്കെ സ്വീകരിക്കാന്‍ മാത്രം എന്ത് അര്‍ഹതയാണ് പടച്ചവനെ എനിക്കുള്ളത് ?
  •                                                   
രണ്ടു ദിവസത്തെ മാനസിക പിരിമുറുക്കത്തിന് ശേഷം  പിറ്റേന്ന് ശാന്തമായ മനസ്സോടെയാണ് ഓഫീസില്‍ എത്തിയത്. രാവിലെ ഏകദേശം ഒരു ഒമ്പതു മണിയായിക്കാണും. എന്റെ മൊബൈലിലേക്ക് ഒരു കാള്‍ .
'അല്‍ അബീര്‍ ഹോസ്പ്പിറ്റലില്‍ നിന്നാണ്. നിങ്ങളുടെ മോളാണോ സുമാനാ  നസ്രിന്‍' ? 

എന്റെ മനസ്സിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നു പോയി ! 
അവള്‍ സ്കൂളിലേക്ക് പോയിട്ടാണ് ഞാന്‍ ഓഫീസിലേക്ക് പോന്നത് . തിരിച്ചെത്താന്‍ സമയവും ആയിട്ടില്ല .  ഇതിനിടക്ക്‌ അവള്‍ക്കു എന്ത് പറ്റി ? ഇനി സ്കൂളില്‍  വെച്ച് വല്ലതും ? 
ഞാന്‍ ആകെ പരിഭ്രമിച്ചു . 
'അതെ എന്റെ മോളാണ്. അവള്‍ക്കു എന്ത് പറ്റി..' ? 
'അവളുടെ ഇഖാമ നഷ്ടപ്പെട്ടിരുന്നോ..' ? 
'അതെ' . 
'എങ്കില്‍ അത്  കിലോ നാലില്‍ ഒരാള്‍ക്ക്‌ കിട്ടിയിട്ടുണ്ട് . ഈ നമ്പരില്‍ വിളിച്ചാല്‍ മതി.' വിളിച്ച ആള്‍  നമ്പര്‍ തന്നു . 

ഉടനെ ഞാന്‍ ആ നമ്പരില്‍ വിളിച്ചു . 
മറുതലക്കല്‍ നിന്ന് സ്നേഹപൂര്‍ണ്ണമായ  മറുപടി . അറബിയിലാണ് . നാല് ഇഖാമകളും തന്റെ കയ്യില്‍ ഭദ്രമാണെന്നും പേടിക്കെണ്ടതില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ നമുക്ക് നേരില്‍ സംസാരിക്കാം ,   വൈകുന്നേരം അഞ്ചു മണിക്ക് ശേഷം വരൂ എന്നും   അദ്ദേഹം പറഞ്ഞു. 
അങ്ങോട്ട്‌ ചെല്ലാനുള്ള വഴി പറഞ്ഞു തന്നിട്ടാണ് അദ്ദേഹം ഫോണ്‍ കട്ട്‌ ചെയ്തത് . 

ബഗ്ദാദിയ്യയില്‍ നിന്ന് നഷ്ടപ്പെട്ട ഇഖാമ കിലോ നാലില്‍ നിന്ന് കണ്ടു കിട്ടിയിരിക്കുന്നു..! ആറേഴു കിലോ മീറ്റര്‍ അപ്പുറത്ത് നിന്ന് !

ല്‍ അബീറിലേക്ക് വിളിക്കാന്‍ എന്താണ് കാരണം ? 
എവിടുന്ന്, എങ്ങനെയാണ്  കിട്ടിയത് ? തുടങ്ങി 
ഒരു പാട് സംശയങ്ങളും ആകാംക്ഷയും ഉണ്ടായി എനിക്ക് .
ഏതായാലും കിട്ടിയല്ലോ. സമാധാനം . 

വൈകുന്നേരം സഹപ്രവര്‍ ത്തന്‍ ഹൈദരാബാദ്കാരന്‍ ഹഫീസിന്റെ കാറിലാണ് പോയത് . കൂടെ മോനെയും കൊണ്ട് പോയി .  ഏകദേശം ഒരു ധാരണ വെച്ച് കിലോ നാലില്‍ എത്തി അദ്ദേഹത്തിന് വിളിച്ചു . 'ഞങ്ങള്‍ ഇപ്പോള്‍ 'മര്‍കസ് അല്‍ മലാബിസിനു' മുമ്പില്‍ ആണുള്ളത്‌' . 

 'മെയിന്‍ ഗേറ്റിലൂടെ വരൂ .' അദ്ദേഹം പറഞ്ഞു .  ഞങ്ങള്‍ അകത്തു കടന്നില്ല അപ്പോഴേക്കും അദ്ദേഹം വിളിച്ചു : 'യാ ഉത്‌മാന്‍ ...' 
കുട്ടിയെ കണ്ടത് കൊണ്ടാവണം അദ്ദേഹം  പെട്ടെന്ന് തിരിച്ചറിഞ്ഞത്. 

ഞാന്‍ സലാം പറഞ്ഞു . ആ കൈ മുകര്‍ന്നു  , നന്മയുടെ ഹൃദയം എന്റെ നെഞ്ചോട്‌ ചേര്‍ത്ത്  വെച്ചു  !

അദ്ദേഹം സ്വയം പരിചയപ്പെടുത്തി . പേര് മന്‍സൂര്‍ അല്‍ വസ്സാമി . യമന്‍കാരന്‍ .  'മര്‍കസ് അല്‍മലാബിസി'ന്റെ മുദീര്‍   . രാവിലെ ഷോപ്പിലേക്ക് വരുമ്പോഴാണ് കണ്ടത് . വഴിയരികില്‍ ഒരു കവര്‍ . 

ഞാന്‍ വെറുതെ ഒന്നെടുത്തു നോക്കി . കവര്‍ തുറന്നു . അപ്പോഴാണ്‌   ഇഖാമകള്‍ കാണുന്നത് . അദ്ദേഹം ആ കവര്‍ എന്നെ ഏല്പിച്ചു . അപ്പോഴാണ്‌ മറ്റൊരു കാര്യം  അറിയുന്നത് .  ഇഖാമ മാത്രമല്ല . മോളുടെ മെഡിക്കല്‍ കാര്‍ഡും കൂട്ടത്തിലുണ്ട് !

രണ്ടു ദിവസം മുമ്പ് പനി ബാധിച്ചതിനാല്‍ മോളെ അല്‍ അബീറില്‍ കാണിച്ച രേഖകളും അതിലുണ്ടായിരുന്നു . അത് വഴിയാണ് ന്‍സൂര്‍ ല്‍ അബീറിലേക്ക് ബന്ധപ്പെട്ടത് . 

ബാഗ് തിരിച്ചു കിട്ടാത്തത് കൊണ്ട് മോഷ്ടാവ്  ഒരു സ്ത്രീ ആയിരിക്കുമെന്ന് ഊഹിച്ചു. എങ്കിലും  ആ സ്ത്രീയുടെ മനസ്സിലും ഇത്തിരി കാരുണ്യം ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു . അല്ലെങ്കില്‍ ഈ കഥാന്ത്യം ഇങ്ങനെ ആകുമായിരുന്നില്ലല്ലോ . 

സലാം പറഞ്ഞു പോരാന്‍ നേരം ബസ്മല്‍ മോന്‍ അദ്ദേഹത്തിന്  തുരുതുരാ ഉമ്മ കൊടുത്തു. താടിയിലും  ഇരു കവിളുകളിലും  നെറ്റിയിലും. 
ആ നല്ല മനുഷ്യന്റെ കാരുണ്യത്തിന്‌  പകരം  നിഷ്കളങ്കമായ ഈ സമ്മാനമല്ലാതെ മറ്റെന്താണ് ഞാന്‍ നല്കുക ? 

ഗദ്ദാമ യുടെയും ആട് ജീവിതത്തിന്റെയും കഥകള്‍ മാത്രം പുറത്തു വരുന്ന ഈ നാട്ടില്‍ ഇങ്ങനെയും ചില മനുഷ്യരുണ്ട്‌ . നന്മ വറ്റിപ്പോയി നാം കരുതുമ്പോഴും എവിടെയൊക്കെയോ നന്മ മരങ്ങള്‍ ഉണങ്ങി പ്പോകാതെ ഇലകളും കായ്കളുമായി തണല്‍ വിരിച്ചു നില്പുണ്ട് ..
ഇവിടെ ആരോടൊക്കെയാണ് സുഹൃത്തേ ,
ഞാന്‍ 'താങ്ക് യു ' എന്ന് പറയേണ്ടത് ?

(https://www.facebook.com/groups/malayalamblogwriters/)


(https://www.facebook.com/ThankYouMMovie)

2013, മേയ് 3, വെള്ളിയാഴ്‌ച

പ്രണയ തീരത്ത്‌




വൈകുന്നേരങ്ങളില്‍ പ്രണയിനികളും യുവമിഥുനങ്ങളും കടലോരത്തേക്ക് പറന്നു വരും.
കൊക്കുരുമ്മലും പ്രണയ ലീലകളും കിന്നാരങ്ങളും കൊണ്ട് തീരം ആര്‍ദ്രസാന്ദ്രമാകും . സന്ധ്യയും കടല്‍ത്തിരകളും അവയ്ക്ക് സാക്ഷ്യം വഹിക്കും ..

അവൻ കമിതാക്കളുടെ അരികിലേക്ക് 'കടല കടലേ' എന്ന് വിളിച്ചു പറഞ്ഞു സധൈര്യം കടന്നു ചെല്ലും . അപ്പോള്‍ പ്രണയാധരങ്ങളില്‍ നാണം പൂക്കുന്നതും സ്നേഹം ചിറകു കുടയുന്നതും അവനു കാണാം ..


എന്നും കാണുന്ന കാഴ്ചകളാണ് . എന്നിട്ടും ഒരിക്കല്‍ പോലും അവനു ഒരു
വിരസത തോന്നിയിട്ടില്ല ..

ഒരിക്കല്‍ അവന്‍ , രണ്ടു പ്രണയിനികള്‍ ഇരിക്കുന്നിടത്തേക്ക് കടന്നു ചെല്ലുമ്പോള്‍ അവള്‍ അവന്റെ മടിയില്‍ കിടക്കുകയാണ് .

സൂര്യന്‍ മറഞ്ഞിട്ട് അധികനേരം ആയിട്ടില്ല .
ചന്ദ്രന്‍ നമ്രമുഖിയായി ആകാശ മുറ്റത്ത് ചിരിതൂകി നില്‍ക്കുന്നു ..

അവന്‍ അവളോട്‌ പറയുന്നു :
'നോക്കൂ പ്രിയേ ചന്ദ്രന്‍ പോലും നമ്മുടെ സ്നേഹത്തില്‍ ലയിച്ചു മയങ്ങിപ്പോയിരിക്കുന്നു ..'

അവള്‍ : 'നിന്റെ മടിയില്‍ കിടന്നു ചന്ദ്രനെയിങ്ങനെ നോക്കിയിരിക്കാന്‍ എന്ത് രസമാണ് ..
തിരകള്‍ കണ്ടില്ലേ തിരയെ പുല്‍കാന്‍ ഓടിവന്നു ഒന്ന് മുത്തമിട്ടു വീണ്ടും തിരിച്ചു പോകുന്നു ..
നീ എന്റെ മടിയില്‍ കിടക്കുമ്പോള്‍ പ്രകൃതിക്ക് പോലും എന്ത് ചാരുതയാണ് അല്ലെ ?


വിവാഹം കഴിഞ്ഞ് ഭാര്യയുമായി ഇവിടെ വരണം .. ചന്ദ്രനെ നോക്കി , കടല്‍ ത്തിര നോക്കി അവളെ മടിയില്‍ കിടത്തി എനിക്കും ഈ പ്രകൃതിയെയിങ്ങനെ കണ്‍ നിറയെ കണ്ടു
ആസ്വദിക്കണം .. അവനും അങ്ങനെയൊരു മോഹം മനസ്സിലുണ്ടായി .

ഒടുവില്‍ അവന്റെ വിവാഹം കഴിഞ്ഞു .


തിരക്കുകളൊക്കെ ഒഴിഞ്ഞു ഒരു ദിവസം അവളെയും കൂട്ടി അവന്‍ കടല്‍ത്തീരത്തെത്തി ..
നേരം സന്ധ്യയാവുന്നെയുള്ളൂ ..


അന്ന് ആ പ്രണയിനികള്‍ ഇരുന്ന അതെ സ്ഥലത്ത് തന്നെ അവരും ഇരുന്നു ..


അവൻ അവളെ മടിയില്‍ കിടത്തി ഇങ്ങനെ പറഞ്ഞു :
'പ്രിയേ നോക്കൂ ആ ചന്ദ്രന് എന്ത് മനോഹാരിതയാണ് .. നീ എന്റെ മടിയില്‍ കിടക്കുമ്പോള്‍ ചന്ദ്ര നെ കാണാന്‍ എന്ത് രസമാണ് .. കടലിലേക്ക്‌ നോക്കൂ .. തിരകള്‍ തീരത്തെ ഉമ്മ വെക്കാന്‍ ഓടി വരുന്നു ... '

ഇതൊക്കെ കേട്ട് അവള്‍ അവന്റെ മടിയില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റു .
അവനെ സൂക്ഷിച്ചു നോക്കിയിട്ട് അവള്‍ പറഞ്ഞു :
'ചേട്ടന് പ്രാന്ത് ണ്ടോ , ഞാനെന്താ മുമ്പൊന്നും ചന്ദ്രനെ കണ്ടിട്ടില്ലേ കടല്‍ കണ്ടിട്ടില്ലേ ... ഞാന്‍ വെറും ഒരു പൊട്ടത്തി ആണ് എന്നാണോ നിങ്ങള്‍ കരുതിയത്‌ ...
ചേട്ടന്‍ വരുന്നുണ്ട് എങ്കില്‍ വാ ഞാന്‍ പോവാ ... " :)

2013, മേയ് 1, ബുധനാഴ്‌ച

എല്ലാം വറ്റുകയാണ് ; സ്നേഹം പോലും ..!!!!






എന്റെ കിണറും വറ്റി . 
ഇപ്പോള്‍ അതില്‍ നിറയെ കരിയിലകള്‍ മാത്രം . 
എന്റെ മീന്‍ കുഞ്ഞുങ്ങള്‍ ഒക്കെ ചത്തു കാണും .. 
നല്ലൊരു മഴക്കാലത്ത് തൊടുവിലേക്ക് വെള്ളം കേറിയ കൂട്ടത്തില്‍ കിട്ടിയതായിരുന്നു കുറെ പരലുകള്‍ . കുറെ കോട്ടികള്‍ - കുത്തുന്ന ഒരു തരം മീന്‍ - പിന്നെ കുറച്ചു മുഴുക്കുട്ടികളും ..

അന്ന് മക്കള്‍ക്ക്‌ കാണാന്‍ ഞാന്‍ അവയെ ഒരു വലിയ വട്ടപ്പാത്രത്തില്‍ നിറയെ വെള്ളം ഒഴിച്ച് അതിലിട്ടു. അവ നീന്തിത്തുടിക്കുന്നത് കാണാന്‍ എന്ത് രസമാണ് . 
ദിലൂമോന്‍ അതിന്റെ അടുത്തു നിന്ന് പോകുന്നെ ഇല്ല .. ഒടുവില്‍ തൊട്ടിയിലിട്ടു കിണറ്റിലേക്ക് ഇറക്കി അവയെ . മീന്‍ പോയ സങ്കടത്തില്‍ കുട്ടി കുറെ കരഞ്ഞു .. 

അവസാനത്തെ നനവും തീരും വരെ അവ കിണറിലൂടെ ഓടിക്കളിച്ചിട്ടുണ്ടാവും . 
ജീവന് വേണ്ടി കരഞ്ഞിട്ടുണ്ടാകും .. 

ഓരോ കോല്‍ പൂര്‍ത്തിയാവുമ്പോഴും ആകാംക്ഷയോടെ ഞാന്‍ കരയില്‍ ഇരുന്നു .. 
ജയിംസിനും കുട്ട്യച്ചനും ഒപ്പം .. 
ഉറവു കാണും വരെ .. 

അതിന് കാരണമുണ്ട് :
വീടിനു സ്ഥലമെടുത്ത ഉടനെ കിണര്‍ കുഴിക്കുകയാണ് ആദ്യം ചെയ്തത് . 
എടുത്ത സ്ഥലത്ത് വെള്ളം കാണില്ല എന്ന് ഒരു 'കു' പ്രചരണവും ഉണ്ടായിരുന്നു അന്ന് . 

സ്വന്തമായി ഒരു കിണറില്ലാത്ത വീട്ടില് ആണ് ജനിച്ചത്‌ . തൊട്ടയല്പക്കത്തെ വീട്ടിലെ കിണര്‍ ആയിരുന്നു ആശ്രയം . എത്ര വര്‍ഷം ആ വെള്ളം കുടിച്ചു , കുളിച്ചു ,  ഉപയോഗിച്ചു എന്നറിയില്ല . എന്റെ ഉമ്മ പത്തു മക്കളെ പ്രസവിച്ചതും വളര്‍ ത്തി വലുതാക്കിയതും ഈ വെള്ളമില്ലാത്ത വീട്ടിലായിരുന്നു എന്ന് ഇന്ന് ആലോചിക്കാന്‍ പോലും ആവുന്നില്ല .

ഞങ്ങളുടെ വീടിനു ചുറ്റുമുള്ള വീടുകളില്‍ ഒക്കെ കിണര്‍ ഉണ്ട് . വെള്ളവും . പക്ഷെ നിറയെ പാറയായിരുന്ന എന്റെ വീട് നില്ക്കുന്ന സ്ഥലത്ത് . 
കിണര്‍ പോയിട്ട് ഒരു കുഴി പോലും കുത്താന്‍ പറ്റുമായിരുന്നില്ല . 

അന്നേ പഠിച്ച വലിയ ഒരു പാഠം ഉണ്ട് . 
സ്വന്തം വീട്ടില് നിര്‍ ബന്ധമായും വേണ്ട ഒന്നാണ് കിണര്‍ . അത് പോലെ വീട്ടിലേക്കുള്ള വഴി . 
മറ്റുള്ളവരെ ആശ്രയിച്ചാല്‍ ആ വഴികള്‍ അടയാന്‍ നന്നേ ചെറിയ ഒരു പിണക്കം മതി .. ഇന്ന് നല്ല സ്നേഹവും സൌഹാര്‍ദ്ദവും ഉണ്ടെന്നു കരുതി നാളെ അത് ഉണ്ടായിക്കൊളണം എന്നില്ല ...!!!

അന്ന് ഒരുച്ചയ്ക്ക് ജയിംസ് താഴെ നിന്ന് വിളിച്ചു പറഞ്ഞു : 
മാഷെ കണ്ടു ...!!!

സന്തോഷം കൊണ്ട് എനിക്ക് നില്ക്കാന്‍ വയ്യ .. ഞാന്‍ ഓടിച്ചെന്നു ഭാര്യ യോട് പറഞ്ഞു : വെള്ളം കണ്ടു .. അവള്‍ക്കു അതിലേറെ സന്തോഷം .. വീട്ടില്‍ വെള്ളമില്ലാത്തതിന്റെ വിഷമം എന്നെക്കാള്‍കൂടുതല്‍ അവള്‍ ആണല്ലോ അനുഭവിച്ചത് .. 

മക്കളും ഞാനും അവളും അവിലും ശര്‍ക്കരയും ചുവന്നുള്ളിയും ഒക്കെയായി കിണര്‍ കാണാന്‍ പോയി .. അവിലും വെള്ളം കലക്കി .

അയല്‍ വീടുകളിലും വഴിയിലൂടെ പോകുന്നവര്‍ക്കുമൊക്കെ  അവിലും വെള്ളം കൊടുത്തു .. സ്കൂളിലേക്ക് പോകുന്ന കുട്ടികളെ യും പീടിക യിലേക്ക് പോകുന്ന മുതിര്‍ന്നവരെയും  കിണറ്റിലെ ആദ്യ വെള്ളം കൊണ്ട് ഉണ്ടാക്കിയ അവിലും വെള്ളം കുടിപ്പിച്ചു !!!!

അന്ന് ഒരു നിധി കിട്ടിയ സന്തോഷമായിരുന്നു .. സത്യത്തില്‍ വെള്ളം ഒരു നിധി തന്നെയല്ലേ ?

പക്ഷെ ഇന്ന് എല്ലാം വറ്റുകയാണ് ..
സ്നേഹം പോലും ..!!!!
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്